മുംബൈ: ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ പണ, വായ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.
റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. ഇറാൻ യുദ്ധം മൂലമുണ്ടായ ഉൗർജ പ്രതിസന്ധി, അസംസ്കൃത എണ്ണ വിലവർധന, എൽ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് റിസർവ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റ് അഞ്ചു ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റും ബാങ്ക് റേറ്റും 5.50 ശതമാനത്തിലും തുടരും.
2025 ഫെബ്രുവരി മുതൽ ആർബിഐ റിപ്പോ നിരക്കിൽ 125 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുന്പ് റിപ്പോ നിരക്ക് 5.50 ശതമാനത്തിൽനിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്തുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം.
2025-26 സാന്പത്തിക വർഷത്തെ ജിഡിപി വളർച്ച നിഗമനം 7.4ൽനിന്ന് 7.6 ശതമാനമായി ഉയർത്തി.
2026-27ൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളർച്ച പ്രതീക്ഷ 6.9ൽനിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴിൽ നിന്ന് 6.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തിൽ ഏഴും നാലാം പാദത്തിൽ 7.2 ഉം ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
2026-27 സാന്പത്തിക വർഷത്തിൽ ചില്ലറവിലക്കയറ്റം 4.6 ശതമാനത്തിലെത്തുമെന്നാണ് അനുമാനം. ഒന്നാം പാദത്തിൽ നാലും രണ്ടാം പാദത്തിൽ 4.2 ശതമാനത്തിൽനിന്ന് 4.4 ഉം മൂന്നാം പാദത്തിൽ 5.2 ഉം നാലാം പാദത്തിൽ 4.7 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്.
സാന്പത്തികവളർച്ച ശക്തം, വെല്ലുവിളികൾ ഏറെ
ഉപഭോഗവും നിക്ഷേപവും പിന്തുണയ്ക്കുന്ന ശക്തമായ മുന്നേറ്റം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ പ്രകടിപ്പിക്കുന്നതായി ആർബിഐ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷം സാന്പത്തിക വളർച്ചയെ ബാധിക്കുമെന്നും, ചെലവ് വർധിക്കാനും വിതരണശൃംഖലയിൽ തടസങ്ങൾ ഉണ്ടാകാനും കാരണമാകുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുന്നറിയിപ്പ് നൽകി.
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇറക്കുമതി വഴിയുള്ള പണപ്പെരുപ്പത്തിനും കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിനും കാരണമാകുമെന്ന് ഗവർണർ പറഞ്ഞു.
ഉൗർജ-ധാതു വിപണികളിലെ തടസങ്ങൾ വ്യവസായങ്ങളെയും കൃഷിയെയും ബാധിക്കും. ആഗോളതലത്തിലെ അനശ്ചിതാവസ്ഥ നിക്ഷേപത്തെയും ഉപഭോഗത്തെയും പണലഭ്യതയെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്ലുവിളികൾക്കിടയിലും മുൻപത്തെ പ്രതിസന്ധികളെ അപേക്ഷിച്ച് രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഭദ്രമാണെന്ന് ഗവർണർ വ്യക്തമാക്കി.